ഒരകന്ന കാഴ്ച്ചയാണുനൽകിയതെങ്കിലും
മനസിൽ നീ എത്രയോ
അരികിലായിരുന്നു.
എന്നിട്ടും
സ്വപ്നങ്ങളിൽ പോലും
നീയെന്നോടും ഞാൻ നിന്നോടും
ഒന്നും സംസാരിച്ചില്ല.
എന്റെ അപൂർണമായിരുന്ന
സ്വപ്നങ്ങളിൽ പോലും
നിനക്കെന്നെ ഇഷ്ടമല്ലാഞ്ഞതിനാലായിരുന്നോ അത്?
അറിയില്ല.
കലോത്സവ വേദികളിൽ
നീ പാടിയ പാട്ടുകൾ
മരുഭൂമിയിൽ പെയ്ത മഴപോലെയായിരുന്നു
എന്റെ കർണങ്ങൾക്ക്.
അന്നും എന്റെ അനുമോദനം
മൌനത്തിലൂടെയായിരുന്നു.
കലോത്സവങ്ങൾ വർണാഭമാക്കിയ
കൌമാരത്തിന് വേർപാടിന്റെ
കഥയും പറയാനുണ്ടായിരുന്നു.
നാം നമ്മുടേതായ വഴികളിൽ പിരിഞ്ഞു
വേർപാടിന്റെ നിമിഷം വരെ
പ്രണയത്തിന് അതിന്റെ ആഴമറിയില്ല
എന്ന് ഖലീൽ ജിബ്രാൻ പറഞ്ഞത് എത്ര ശരി.
വീണ്ടും പലപ്പോഴും നമ്മൾ കണ്ടുമുട്ടി.
വഴിയരുകുകളിൽ,
തുണിക്കടയിൽ
ബസ്സിൽ..
അന്നും നാം സംസാരിച്ചത്
നിശബ്ദമായായിരുന്നു.
ആ കൂടിക്കാഴ്ച്ച്കൾക്കിടയിലെന്നെങ്കിലും
നീ എന്നെക്കുറിച്ചു ചിന്തിച്ചുകാണുമോ?
ആർക്കറിയാം...
എന്നും എന്റെ സ്വപ്നങ്ങളിൽ
നീ നിത്യസന്ദർശകയായിരുന്നു.
ഇതുപോലെ..
ഈ മരച്ചുവട്ടിൽ
ഒന്നും മിണ്ടാതെ നാം നിന്നു.
അപരിചിതമായ രണ്ട്മനസ്സുകൾ
ഒപ്പം പരിചിതമായ ആ നിശബ്ദത.
ഇന്നോർക്കുമ്പോൾ
ഞാനറിയുന്നു,
ഹാ ഈ മൌനമെത്ര വാചാലം...
നീ അറിയുന്നുണ്ടോ വല്ലതും??
Share this post :
